കർണാടക ; സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം കർശനമാക്കി കര്‍ണാടക സര്‍ക്കാര്‍. കർണാടക സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിഫോം ധരിച്ച് എത്തുന്നവര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളു എന്ന് സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട് . മാര്‍ച്ച് 28നാണ് എസ് എസ് എല്‍സി പരീക്ഷ ആരംഭിക്കുന്നത്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ട് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മതേതര സ്വഭാവമുള്ള യൂണിഫോമാണ് ധരിയ്ക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു. എങ്കിലും പ്രീ യൂണിവേഴ്സിറ്റി പരീക്ഷയെഴുതാന്‍ പല കുട്ടികളും വീണ്ടും ഹിജാബ് ധരിച്ചെത്തിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ഹിജാബ് ധരിച്ച് കയറാന്‍ കഴിയില്ലെന്ന് വന്നതോടെ കുറേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധാര്‍ത്ഥം പരീക്ഷ ബഹിഷ്കരിച്ചു. ഇവര്‍ക്ക് പരീക്ഷ എഴുതാൻ വീണ്ടും ഒരു അവസരം നല്‍കില്ലെന്നും കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.