കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. കെ.കെ രമയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കേസുകളെക്കുറിച്ചുള്ള കണക്കുകൾ മുഖ്യമന്ത്രി വിശദീകരിച്ചത്.
അതേസമയം, അഴിമതി കേസിൽ ഉൾപ്പെട്ട 7 ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന് പിരിച്ചു വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും എന്നായിരുന്നു പിണറായി സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. എന്നാൽ അതും വെള്ളത്തിൽ വരച്ച വര പോലെയായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് റവന്യു, പൊലീസ് വകുപ്പുകളിലാണ്. ഇടുക്കി ജില്ലയിൽ നിന്നാണ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്. അതേസമയം, നടപടികൾ പൂർത്തിയാക്കാത്ത 583 കേസുകൾ ഇനിയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൈക്കൂലി വാങ്ങിയ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ 83 ആണ്. റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ കൈക്കൂലി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പിലെ 23 ഉദ്യോഗസ്ഥക്കെതിരെയാണ് കേസെടുത്തത്.