വെള്ളറട: അധികൃതരുടെ അനാസ്ഥ മൂലം വായില്‍ നിറയെ രോമവുമായി വെള്ളറട സ്വദേശി സ്റ്റീഫൻ ജീവിക്കാൻ തുടങ്ങിയിട്ട് നാലു വർഷം. തിരുവനന്തപുരം ആര്‍.സി.സിയില്‍ നാലുവര്‍ഷം മുമ്പ് സ്റ്റീഫൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കീഴ്താടിയില്‍ നിന്നെടുത്ത ചര്‍മം തുന്നിച്ചേര്‍ത്തതോടെയാണ് സ്റ്റീഫന്റെ വായിൽ രോമം വളരാന്‍ തുടങ്ങിയത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് തനിക്ക് ദുരിതം നേരിടേണ്ടി വന്നത്. എന്നാൽ തുടര്‍ചികില്‍സ നൽകുമെന്ന് ഉറപ്പു നല്കിയ ആരോഗ്യവകുപ്പും ആര്‍സിസിയും കൈമലര്‍ത്തിയെന്ന് സ്റ്റീഫന്‍ പറയുന്നു.
വായിലെ അര്‍ബുദ മുഴ നീക്കം ചെയ്യുന്നതിനായി 2019 ജൂലൈ 9നാണ് സ്റ്റീഫനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാൽ വീട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്റ്റീഫന്റെ വായിൽ രോമം വളരാന്‍ തുടങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിയ സ്റ്റീഫനോട് ബാര്‍ബറെ വിളിച്ച് മുടി വെട്ടിക്കാനായിരുന്നു ആര്‍സിസി അധികൃതർ നൽകിയ ആദ്യ മറുപടി. അതേസമയം രോമം നീക്കം ചെയ്യാനുള്ള ചികില്‍സയാണ് പരിഹാരമെന്നാണ് അര്‍ബുദ ശസ്ത്രക്രിയ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.