ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ ചങ്കൂറ്റത്തോടെ ഹിന്ദു വിരുദ്ധരെ തുറന്ന് കാട്ടിയിരുന്ന മാദ്ധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപിന്റെ ദുരൂഹ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രദീപിന്റെ മരണത്തിൽ പല ഉന്നതരുടെയും പങ്ക് സംശയിച്ചു പോലീസിന് പരാതികൾ തെളിവ് സഹിതം നൽകിയെങ്കിലും വേണ്ട രീതിയിൽ അന്വേഷിക്കാൻ തയ്യാറായില്ലെന്നാരോപിച്ച് പ്രദീപിന്റെ അമ്മ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറോട് പുനരന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.
2020 ഡിസംബർ 14 ന് തിരുവന്തപുരം കാരക്കാ മണ്ഢപത്തിനു സമീപത്ത് വയ്ച്ച് പ്രദീപിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇടിച്ച വാഹനത്തെക്കുറിച്ച് സൂചനകൾ ഇല്ലായിരുന്നുവെങ്കിലും അന്വേഷണത്തിൽ ഇത് ഒരു ടിപ്പർ ലോറിയാണെന്ന് കണ്ടെത്തി. പ്രദീപിനെ ഇടിച്ചത് ടിപ്പർ ലോറിയാണെന്നും ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായി . ലോറിയുടെ മധ്യഭാഗം ഇടിച്ച് റോഡിൽ വീഴുകയായിരുന്ന പ്രദീപിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. അപകടശേഷം വാഹനം നിർത്താതെ പോയി.
മരണപ്പെട്ട അന്ന് കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്ത പോലീസ്, അന്വേഷണം തുടങ്ങുന്നതിന് മുമ്പേ തൊട്ടടുത്ത ദിവസം അത് അപകട മരണമാക്കി റിപ്പോർട്ട് ഫയൽ ചെയ്തുവെന്നും ആരോപണം ഉയർന്നിരുന്നു.
പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും, തന്റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്തുവെന്ന് പ്രദീപ് പറഞ്ഞിരുന്നതായും അമ്മയും സഹോദരിയും പറഞ്ഞിരുന്നു.
മനോരമ, ജയ്ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിൾ, മംഗളം എന്നീ ചാനലുകളിൽ എസ്.വി.പ്രദീപ് പ്രവർത്തിച്ചിരുന്നു.