തിരുവനന്തപുരം: മിത്ത് വിവാദത്തിൽ ചർച്ച തുടരുന്നതിനിടെ, വിനായക ചതുർഥിയോടനുബന്ധിച്ച് ഇന്ന് വിശേഷാൽ ഗണപതിഹോമം വിപുലമായി നടത്താൻ ദേവസ്വം ബോർഡ് നിർദേശം നൽകിയതോടെ ക്ഷേത്രങ്ങളിൽ ഗണപതി ഹോമത്തിന് വൻ ബുക്കിങ്. സാധാരണ ഈ ദിവസം നടക്കുന്ന ഗണപതിഹോമം ബുക്കിങ്ങിന്റെ മൂന്നിരട്ടി ബുക്കിങ് ഇതുവരെ ലഭിച്ചുവെന്നതാണ് ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രാഥമിക കണക്ക്. ശബരിമല ഒഴികെ ദേവസ്വം ബോർഡിന്റെ 1254 ക്ഷേത്രങ്ങളിലും വിശേഷാൽ ഗണപതിഹോമം നടക്കും.
ഗണപതി ഭഗവാനെ അവഹേളിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമത്തിന് തിരുവിതാകൂർ ദേവസ്വം ബോർഡ് ഉത്തരവിട്ടിരുന്നു. ചിങ്ങം ഒന്നിനും വിനായക ചുതുർത്ഥി ദിനത്തിലുമാകും വിശേഷാൽ ഗണപതി ഹോമം നടത്തുക. ദൈനം ദിന ഗണപതിഹോമം പതിവാണെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ രണ്ട് ദിവസത്തെ ഹോമത്തിന് ഉത്തരവിടുന്നത്. എന്നാൽ നിലവിൽ നടക്കുന്ന വിവാദങ്ങളുമായി ഈ അസാധാരണ ബുക്കിങ്ങിനു ബന്ധമില്ലെന്നാണ് ദേവസ്വം ബോർഡ് ഭാഷ്യം.