വാർസ്വ: പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ ചരിത്രശേഷിപ്പുകളും തകര്‍ത്തു. പോളണ്ട് റെഡ് ആര്‍മി സൈനികരുടെ നാല് സ്മാരകങ്ങളാണ് നിലവിലെ ഭരണകൂടം തകർത്തുകളഞ്ഞിരിക്കുന്നത്.കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലാണ് സ്മാരകങ്ങള്‍ നിര്‍മിച്ചത്.
പോളണ്ടിലെ റഷ്യന്‍ ആധിപത്യത്തിന്റെ പ്രതീകങ്ങള്‍ നീക്കം ചെയ്യുന്നുവെന്നും യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെ അപലപിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. പോളണ്ടിലെ നാല് വ്യത്യസ്ത പ്രദേശത്ത് 1945 ല്‍ സ്ഥാപിച്ച സ്മാരകങ്ങളാണ് ബുള്‍ഡോസറും ഡ്രില്ലുകളും യന്ത്രങ്ങളും ഉപയോഗിച്ച് നീക്കിയത്. നാസി ജര്‍മ്മന്‍ സേനക്കെതിരെയുള്ള യുദ്ധത്തില്‍ മരിച്ച റെഡ് ആര്‍മി സൈനികര്‍ക്കുള്ള സ്മാരകമായിരുന്നു അന്ന് നിര്‍മിച്ചത്.
സ്വന്തം ജനങ്ങളെയും മറ്റ് രാജ്യങ്ങളെയും അടിമകളാക്കി കൊലപ്പെടുത്തിയ വ്യവസ്ഥയെ ഓര്‍മിപ്പിക്കുന്നതായാണ് സ്മാരകങ്ങള്‍ നിലകൊള്ളുന്നതെന്നും അവ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട സ്റ്റേറ്റ് ഹിസ്റ്റോറിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി കരോള്‍ നവ്‌റോക്കി രംഗത്ത് എത്തിയിരുന്നു.