ഭോപ്പാൽ: രാഷ്‌ട്രപതിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ പോലീസ് കേസ്. രാഷ്‌ട്രപതിയെ കോൺഗ്രസ് നേതാവ് പരസ്യമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതിനെ തുടർന്ന് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും ഇന്നലെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി.
നാക്കുപിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നെങ്കിലും ശക്തമായ നടപടി വേണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത് ലൈംഗിക അധിക്ഷേപമാണെന്നും എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും സ്‍മൃതി ഇറാനി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി, 505 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. പരാമർശത്തിൽ അധിർ രഞ്ജൻ ചൗധരിയ്‌ക്കെതിരെ വനിതാ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ഓഗസ്റ്റ് മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.