പാലക്കാട്: കരിക്ക് വിറ്റുകിട്ടിയ പണം വീതം വെക്കുന്നതിലെ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. സ്വന്തം അമ്മയുടെ പറമ്പിലെ കരിക്ക് വിൽപ്പന നടത്തിയപ്പോൾ ലഭിച്ച പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് തൂമ്പയ്ക്ക് അടിച്ചാണ് സഹോദരൻ കൊലപ്പെടുത്തിയത്. ഉടൻ തന്നെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം. പ്രതി പണലിയെ അഗളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.