ഭട്ടിന്‍ഡ: മോഷണം ആരോപിച്ച് രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിച്ചതായി പരാതി. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് നാട്ടുകാരുടെ പരാക്രമം. കൃഷിയിടങ്ങളില്‍ സ്ഥാപിച്ച മോട്ടോറുകളിലെ വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. ഇവര്‍ മോഷ്ടിച്ചതായി പറയുന്ന കേബിളുകള്‍ കൊണ്ട് തന്നെയാണ് ഇവരെ മരത്തില്‍ കെട്ടിയിട്ടതും.
കൃഷിയിടങ്ങളിലെ പവര്‍ കേബിളുകള്‍ മോഷണം പോവുന്നത് പതിവായതോടെ നാട്ടുകാര്‍ ചേർന്ന് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവാതെ വന്നതോടെ നാട്ടുകാര്‍ സംഘടിച്ച് കള്ളന്മാരെന്ന് സംശയിക്കുന്നവരെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്ന് മോഷണ മുതലും നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പോലീസിന് കൈമാറി. ഇവരെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ ഇവരെ ആക്രമിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വൈറലായ വീഡിയോയിലുള്ള ആളുകളില്‍ ചിലരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും ഭട്ടിന്‍ഡ എസ് പി അജയ് ഗാന്ധി വിശദമാക്കി. നിയമം കയ്യിലെടുത്ത് പെരുമാറരുതെന്ന് ജനങ്ങളോട് പോലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടു.