Sunday, May 19, 2024
spot_img

ചുരുളഴിയാതെ യുവാവിന്‍റെ കൊലപാതകം! മൃതദേഹം കണ്ടെത്താനാകാതെ ഓടി വിയർത്ത് പോലീസ്;ശാസ്ത്രീയ പരിശോധന നടത്തും; റിമാൻഡിലുള്ള അഫ്സാനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്ന നിഗമനത്തിൽ ഉദ്യോഗസ്ഥർ

പത്തനംതിട്ട: പരുത്തിപ്പാറയിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ നൗഷാദിന്റെ മൃദദേഹം കണ്ടെത്താനാവാതെ നെട്ടോട്ടമോടി പോലീസ്. കേസിൽ ശാസ്ത്രീയ പരിശോധനയ്‌ക്കൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ. അറസ്റ്റിലായ ഭാര്യ അഫ്സാന, താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും മൃതദേഹം എവിടെ എന്ന കാര്യത്തിൽ പോലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് നൽകിയത്. ഇവർ താമസിച്ച വാടക വീട്ടിൽ കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. റിമാൻഡിലുള്ള അഫ്സാനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പോലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കൽ, പോലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ ഒന്നര വർഷം മുൻപ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെയാണ് ഭാര്യ അറസ്റ്റിലാകുന്നത്. കലഞ്ഞൂർ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ അഫ്സാനയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പരസ്പര വിരുദ്ധമായ മൊഴികളിലൂടെ മണിക്കൂറുകളോളമാണ് അഫ്സാന ഇന്നലെ പോലീസിനെ വട്ടംചുറ്റിച്ചത്. ദൃശ്യം മോഡൽ കൊലപാതകം എന്ന് പോലീസുകാർ പറയുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടാത്ത കേസിൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെയാണ് അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്താൻ വൻ സന്നാഹത്തോടെ പോലീസ് ഇറങ്ങി. നൗഷാദിനെ കാണാതായെന്ന് പറയപ്പെടുന്ന പറക്കോട് പരുത്തിപ്പാറയിലെ വീട്ടിലും ചുറ്റവട്ടത്തും പലീസ് പരിശോധന നടത്തി.

പള്ളി സെമിത്തേരിയിൽ മൃതദേഹം ഉണ്ടെന്നാണ് അഫ്സാന ആദ്യം പറഞ്ഞത്. പോലീസ് പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വാടക വീടിന്‍റെ സെപ്റ്റിക് ടാങ്ക് വരെ ഇളക്കി നോക്കി. അവിടെ നിന്നും ഒന്നും കിട്ടിയില്ല. പിന്നീട് മുറിക്കുള്ളിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടിയെന്നായി അഫ്സാന. തറ കുത്തി പൊളിച്ച് പോലീസ് നോക്കി. അവിടെയും മൃതദേഹം ഇല്ല. പിന്നീട് അഫ്സാന പോലീസിനെ പറമ്പിലാകെ ഓടിച്ചു. കുഴി എടുത്ത് മടുത്ത പോലീസ് സംഘം ഒടുവിൽ പണി മതിയാക്കി. മൃതദേഹം തേടി പോലീസ് വീടും പരിസരവും അരിച്ചുപറക്കുമ്പോൾ നാട്ടുകാരും ഒപ്പം കൂടിയിരുന്നു.

Related Articles

Latest Articles