ജനുവരി 22 ന് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശിലെ സൂര്യവംശി താക്കൂർമാർക്ക് 500 വർഷം മുന്നേ രാമജന്മ ഭൂമിക്ക് വേണ്ടി തങ്ങളുടെ പൂർവ്വികർ ചെയ്ത ശപഥം പ്രകാരം ഉപേക്ഷിച്ചിരുന്ന തലപ്പാവും തുകൽ ചെരുപ്പും കുടയും ധരിക്കുവാൻ ആരംഭിക്കും.
ശ്രീരാമജന്മ ഭൂമിക്ക് വേണ്ടി മുഗളന്മാരോട് യുദ്ധം ചെയ്തവരാണ് സൂര്യവംശി താക്കൂർമാർ വിഭാഗത്തിലെ പൂർവികർ . ഒടുവിൽ വിജയിക്കുന്നത് വരെ ‘തലപ്പാവോ തുകൽ ചെരിപ്പോ കുടയോ ധരിക്കില്ല’ എന്ന പ്രതിജ്ഞയെടുത്തു. അയോദ്ധ്യയിലെ ബസ്തി ജില്ലയിലും സരയൂ നദിയുടെ തീരങ്ങളിലുമായി ഏകദേശം 115 ഗ്രാമങ്ങളിലായാണ് സൂര്യവംശി താക്കൂർ വിഭാഗക്കാർ താമസിക്കുന്നത്. സൂര്യവംശി താക്കൂർ വിഭാഗത്തെ രാമന്റെ പിൻഗാമികളായാണ് കണക്കാക്കുന്നത്. ഈ വിഭാഗത്തിലെ 90,000 പൂർവ്വികർ ആദ്യത്തെ മുഗൾ ചക്രവർത്തിയായ ബാബറിന്റെ കമാൻഡർ മിർ ബാഖിക്കെതിരെ യുദ്ധം ചെയ്തിരുന്നതായാണ് ഇവരുടെ വിശ്വാസം.
മുഗൾ ചക്രവർത്തി ശ്രീരാമക്ഷേത്രം തകർത്ത് തർക്കമന്ദിരം നിർമ്മിച്ചപ്പോൾ. സൂര്യവൻശി വിഭാഗത്തിലെ പുരുഷന്മാർ മുഗൾ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു.ഇതിന് മുമ്പ് പോരാളികൾ സൂര്യകുണ്ഡിൽ ഒത്തുകൂടുകയും തുടർന്ന് ഇനി മന്ദിരം നിർമ്മിച്ച സ്ഥലത്ത് ഒരു ക്ഷേത്രം പുനർനിർമിച്ച് രാമജന്മഭൂമി മോചിപ്പിക്കപ്പെടുന്നതുവരെ തങ്ങളുടെ വിഭാഗം തലപ്പാവും തുകൽ ചെരുപ്പും കുടയും ഉപയോഗിക്കില്ലെന്ന ശപഥമെടുക്കുകയുമായിരുന്നു. ശ്രീരാമ ജന്മഭൂമിയിൽ ക്ഷേത്രം ഉയരുന്നതോടെ പൂർവ്വികരെടുത്ത ശപഥം കൂടി അവസാനിപ്പിക്കുകയാണ് സൂര്യവൻഷി താക്കൂർമാർ.