തിരുവനന്തപുരം : കോവിഡ് കാലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും സ്വർണവും പണവും തട്ടിയെന്ന കേസില്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ കൗണ്‍സിലര്‍ സുജിനെ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഡു ചെയ്തു. . മരുത്തൂർ മുടുവീട്ടു വിളാകം ബേബി നിവാസിൽ 78 കാരിയായ ബേബി എന്ന വൃദ്ധയോടൊപ്പം താമസിച്ച് സുജിനും ഭാര്യ ഗീതുവും വൃദ്ധയുടെ 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും 2 ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തെന്ന പരാതിയിലാണ് സുജിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
നെയ്യാറ്റിൻകര തവരവിളയിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു അവിവാഹിതയായ ബേബി. സുജിൻ മത്സരിച്ചു വിജയിച്ച വാർഡിലെ അംഗമായ ഇവരുമായി ലോക്ഡൗൺ സമയത്ത് സുജിൻ ഭക്ഷണം എത്തിച്ചു അടുപ്പം സ്ഥാപിക്കുകയും തുടർന്ന് കുടുംബ സമേതം 2021 ഫെബ്രുവരി മുതൽ ഇവരുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. ആ കാലയളവിലാണ് 17 പവൻ സ്വർണം കവർന്നതെന്നു പൊലീസ് അറിയിച്ചു.
സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് കണ്ടെടുത്തു. എട്ടു മാസത്തിനു ശേഷം താമസം മതിയാക്കി സുജിനും ഭാര്യയും വൃദ്ധയെ ഉപേക്ഷിച്ചു കടന്നു. ഇവരുടെ വീട്ടിൽ താമസിച്ചിരുന്ന കാലയളവിലാണ് ഭൂമി ഭാര്യയുടെ പേരിൽ എഴുതി വാങ്ങിയത്. സബ് റജിസ്ട്രാർ ഓഫിസിൽ ഭൂമിയുടെ റജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് വിലയാധാരമായിട്ടാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുജിനും ഭാര്യ ഗീതവും ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.