മലപ്പുറം: ടി പി ചന്ദ്രശേഖരൻ കൊലപാതകക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടി.പി.കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. കൊണ്ടോട്ടിയിലെ ലീഗ് സമ്മേളനത്തിലാണ് ഷാജിയുടെ പ്രസംഗം.
‘കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും’ എന്ന് ഷാജി ആരോപിച്ചു. ഫസല്‍ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സി.പി.എമ്മാണ്. ഷുക്കൂറിന്റെ കൊലപാതകക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി.
ടി.പി. വധക്കേസിൽ 13ാം പ്രതിയായ കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിലാണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.