ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ നരനായാട്ടിന് പ്രത്യാക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയിലെ സാധാരണക്കാർ ഹമാസിനെതിരെ തിരിയുന്നു. ഹമാസിന്റെ ദുഷ്പ്രവർത്തികൾക്ക് തങ്ങളാണ് വിലകൊടുക്കേണ്ടി വരുന്നതെന്നും ഹമാസ് തീവ്രവാദികൾ എത്രയും വേഗം കീഴടങ്ങണമെന്നും ഗാസയിലെ ജനങ്ങൾ ആവശ്യപ്പെടുന്ന വീഡിയോ ഇസ്രയേൽ പ്രതിരോധ സേന പുറത്തു വിട്ടു. ഹമാസ് തീവ്രവാദികൾ കാറും ജീപ്പുമൊക്കെ സ്വന്തമാക്കുമ്പോൾ തങ്ങൾക്ക് എന്താണ് ലഭിക്കുന്നതെന്നാണ് ഗാസയിലെ ജനങ്ങൾ ചോദിക്കുന്നത്.
ഹമാസ് ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം 18,600ലേറെ ആളുകളാണ് ഗാസയില്‍ ഇത് വരെ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. എന്നാൽ ഇവരിൽ വലിയ പങ്കും കൊല്ലപ്പെട്ടത് ഹമാസ് ആക്രമണത്തിൽ തന്നെയാണ് എന്നത് മറ്റൊരു വസ്തുതയാണ്. ഗാസയിലെ സാധാരണക്കാരെ മനുഷ്യ കവചമാക്കി മാറ്റുകയാണ് തീവ്രവാദികൾ. രക്ഷപ്പെട്ട് പോകുവാൻ ശ്രമിക്കുന്നവരെ തീവ്രവാദികൾ തന്നെ വെടിവെച്ച് കൊന്നു. ഇത്തരത്തിൽ പന്ത്രണ്ടോളം പേരെ രക്ഷപ്പെട്ടു പോകുന്നതിനിടെ ഒരു ബീച്ചിന് സമീപം ഹമാസ് സ്നൈപ്പർമാർ വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. അതും ഇസ്രയേലിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചെങ്കിലും വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ ആ നീക്കം പൊളിഞ്ഞു . സ്‌കൂളുകളും മറ്റും മറയാക്കിയാണ് തീവ്രവാദികൾ ഒളിപ്പോര് നടത്തുന്നത്. സ്‌കൂൾ കുട്ടികളുടെ ബാഗുകളിൽ ഒളിപ്പിച്ചിരുന്ന തോക്കുകളും വെടിയുണ്ടകളും സൈന്യം കണ്ടെത്തുകയും ചെയ്തു.