ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന പാകിസ്ഥാനിൽ ദാരിദ്ര്യം കുതിച്ചുയരുന്നതായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 39.4 ശതമാനമായാണ് പാകിസ്ഥാനിലെ ദരിദ്രരുടെ എണ്ണം ഉയർന്നത്.ഒരു വർഷം കൊണ്ട് 12.5 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിലായതായി വ്യക്തമാക്കിയ ലോകബാങ്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷം 34.2 ശതമാനമായിരുന്നു രാജ്യത്തെ ദാരിദ്രരുടെ എണ്ണം. ഇതാണ് ഒരു വർഷം കൊണ്ട് 39.4 ശതമാനമായത്. പ്രതിദിന വരുമാനം 3.65 ഡോളറിൽ കുറവുള്ളവരെയാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. ഏകദേശം 9.5 കോടി പാകിസ്താനികൾ ദാരിദ്ര്യത്തിൽ കഴിയുന്നതായാണ് കണക്ക്.
അതെ സമയം ദാരിദ്ര്യത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില കുത്തനെ വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 26.02 പാക് രൂപയും ഡീസലിന് 17.34 രൂപയുമാണ് വർധിപ്പിച്ചത്. പെട്രോൾ ലിറ്ററിന് 331ഉം ഡീസലിന് 329ഉം പാക് രൂപയാണ് നിലവിൽ പാകിസ്ഥാനിലെ ഇന്ധനവില. ഇന്ധനവില വർധിച്ചതോടെ ചരക്കുനീക്കത്തിന് ചെലവേറുന്നത് സാധന വിലയിൽ പ്രതിഫലിക്കും.
ഈ വർഷമവസാനം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അൻവാർ ഉൾ ഹഖ് കാക്കർ നേതൃത്വം നൽകുന്ന കാവല്‍ മന്ത്രിസഭയാണ് നിലവിൽ പാകിസ്ഥാൻ ഭരിക്കുന്നത്. ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയില്‍നിന്നുള്ള സെനറ്ററാണ് കാക്കര്‍. ബലൂചിസ്താന്റെ തെക്ക്- പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. വര്‍ഷാവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് കാക്കറിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരായിരിക്കും മേല്‍നോട്ടം വഹിക്കുക. കഴിഞ്ഞ മാസം കാവൽ മന്ത്രിസഭ ചുമതലയേറ്റശേഷം 20 ശതമാനമാണ് ഇന്ധനവില വർധിപ്പിച്ചത്. അതെ സമയം തെരഞ്ഞെടുപ്പിന് അധികകാലമില്ലാത്ത സാഹചര്യത്തിൽ ഇന്ധന വിലവർധന വൻ പ്രക്ഷോഭത്തിനും നിയമനടപടിക്കും കാരണമാകുമെന്ന് ഉറപ്പാണ്. കടുത്ത അഴിമതി മൂലവും ഭരണാധികാരികളുടെ ദീർഘ വീക്ഷണമില്ലായ്മ കൊണ്ടും രാജ്യത്തിന്റെ സാമ്പത്തിക നില അപ്പാടെ തകർന്ന നിലയിലാണ്. ഒരു പാക്കറ്റ് ഗോതമ്പ് മാവിന് വേണ്ടി പോലും ഇന്ന് ജനങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങൾ രാജ്യത്ത് സ്ഥിരം കാഴ്ചയാണ്.
ദൈന്യം ദിന ചെലവുകൾക്ക് പോലും പണം തികയാതെ വന്നതോടെ പാകിസ്ഥാൻ സ്വകാര്യ അഹങ്കാരമായി കരുതിയിരുന്ന കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം യുഎഇക്ക് കൈമാറാനുള്ള നടപടികൾക്ക് തുടക്കമിട്ടിരുന്നു. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഏറ്റവും അത്യാവശ്യമായി പണലഭ്യത ഉറപ്പുവരുത്തുന്നതിനായി കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പവകാശം കൈമാറാൻ പാകിസ്ഥാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷമാണ് കറാച്ചി തുറമുഖം ഏറ്റെടുക്കുന്നതിൽ യുഎഇ സർക്കാർ താൽപര്യം കാട്ടിയത്. അബുദാബി(എഡി) പോർട്സ് ഗ്രൂപ്പിന്റെ കീഴിലുള്ള അബുദാബി പോർട്സിനാകും തുറമുഖത്തിന്റെ നിയന്ത്രണം. യുഎഇയിലെ 10 തുറമുഖങ്ങളും ടെർമിനലുകളും നിലവിൽ എഡി പോർട്സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. ഇതിനിടെയാണ് തെരഞ്ഞെടുപ്പെന്ന വമ്പൻ ചിലവ് കൂടെ കടന്നു വരുന്നത്. ഇതിനുള്ള എളുപ്പ വഴി കൂടിയാണ് കുത്തനെയുള്ള ഇന്ധനവില വർധനവ്.