പ്രാവുകളുടെ കൂട്ടത്തിലേക്ക് ബോധപൂർവ്വം കാർ ഓടിച്ച് കയറ്റി പ്രാവിനെ കൊന്ന കുറ്റത്തിന് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ടാക്സി ഡ്രൈവർ അറസ്റ്റിലായി. നവംബറിൽ നടന്ന സംഭവത്തിൽ സിസിടിവി ക്യാമറ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച 50 കാരനായ അറ്റ്സുഷി ഒസാവയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജോലിയുടെ പ്രൊഫഷണൽ സ്വഭാവം കണക്കിലെടുത്ത് ഡ്രൈവറുടെ പ്രവർത്തി ഒരിക്കലും പൊറുക്കാനാവാത്തതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന് പോലീസ് പറഞ്ഞതായി ഫ്യൂജി ടിവി നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. റോഡിൽ ഉയർന്ന ധാർമ്മികത നിലനിർത്തേണ്ടത് ഒസാവയുടെ കടമയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേർത്തു.
റോഡുകൾ ആളുകൾക്ക് വേണ്ടിയുള്ളതാണെന്നും അതിനാലാണ് താൻ പക്ഷികളെ ഓടിച്ചുകയറ്റിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി പോലീസിനോട് പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശബ്ദം കേട്ട് സംഭവം കണ്ട വഴിയാത്രക്കാരനാണ് വിവരം ആദ്യം പോലീസിനെ അറിയിച്ചത്.
പിന്നീട് പ്രാവിന്റെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ആഘാതത്തെ തുടർന്നാണ് പക്ഷിയുടെ മരണം സംഭവിച്ചതെന്ന് കണ്ടെത്തി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ജപ്പാനിലെ വന്യജീവി സംരക്ഷണം, നിയന്ത്രണം, വേട്ടയാടൽ മാനേജ്മെന്റ് നിയമം എന്നിവ അനുശാസിക്കുന്ന ശിക്ഷയാണ് ഒസാവയെ കാത്തിരിക്കുന്നത്.