കഴിഞ്ഞ ദിവസമായിരുന്നു പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന്റെ ടീസര്‍ പുറത്ത് വന്നത്. 500 കോടി ബഡ്ജറ്റിലെത്തുന്ന ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയാണ് സോഷ്യൽമീഡിയയിൽ.
ഇപ്പോഴിതാ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചില സംഘടനകള്‍. വിവാദ രംഗങ്ങള്‍ നീക്കിയ ശേഷം ഏഴുദിവസത്തിനുള്ളില്‍ പൊതുവായി മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ നൽകിയ നോട്ടീസ്.
ഹിന്ദു ദൈവങ്ങളെ ചിത്രത്തില്‍ അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം. അസഭ്യം നിറഞ്ഞ ഭാഷയില്‍ ഹിന്ദു ദൈവങ്ങള്‍ സംസാരിക്കുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ പറഞ്ഞു.
രാമായണം നമ്മുടെ ചരിത്രമാണ് എന്നാല്‍ ചിത്രത്തില്‍ ഹനുമാനെ മുഗള്‍ പശ്ചാത്തലമുളളതായാണ് കാണിക്കുന്നതെന്നും സര്‍വ്വ ബ്രാഹ്മിന്‍ മഹാസഭ ആരോപിക്കുന്നു. രാമായണത്തേയും ശ്രീരാമനേയും മുസ്ലിംവത്കരിക്കുന്നതാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും. ചിത്രം വിദ്വേഷമാണ് പ്രചരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. മതവികാരത്തെ ലക്ഷ്യമിട്ടുള്ളതാണ് ചിത്രമെന്നതടക്കം രൂക്ഷമായ ആരോപണങ്ങളാണ് ആദിപുരുഷിനെതിരെ ഉയർന്നു വന്നിരിക്കുന്നത്.
നേരത്തെ രാമായണത്തെയും രാവണനെയും തെറ്റായ രീതിയിലാണ് ടീസറില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷും ആരോപിച്ചിരുന്നു. ഇന്ത്യക്കാരന്‍ അല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് രാവണനെ ആദിപുരുഷനില്‍ അവതരിപ്പിച്ചിരിക്കുന്നത്.