തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിനും വിലക്കുണ്ട്. ഈ മണിക്കൂറുകളിൽ കാലവർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും.
ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. മഴ കനത്താൽ ആറ് ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി സെക്കൻഡിൽ 234 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. 39.62 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും കൂടുതൽ ജലമെത്തുന്നതും പരിഗണിച്ചാണ് ഷട്ടറുകൾ ഉയര്‍ത്താന്‍ ആലോചിക്കുന്നത്.