മലയാളി സംഗീതപ്രേമികളുടെ വാനമ്പാടിക്ക് ഇന്ന് 59-ാം പിറന്നാൾ. കാലമെത്ര ചെന്നാലും മാറ്റമൊന്നുമില്ലാത്ത സ്വരങ്ങളിലൊന്നാണ് കെ എസ് ചിത്രയുടേത് . നാല് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ആ സംഗീതയാത്രയുടെ ചാരുതയ്ക്ക് ഇന്നും കുറവൊന്നുമില്ലെന്ന് ആസ്വാദകരുടെ സാക്ഷ്യം. തമിഴിന്റെ ചിന്നക്കുയിൽ, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ എസ് ചിത്രയുടെ വിശേഷണങ്ങൾ.ഒരു ചെറു പുഞ്ചിരിയുമായി പാട്ടിന്റെ ലോകത്തേക്ക് എത്തി സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് നമ്മെ എത്തിച്ച ഗായിക.
1978 ലെ കലോത്സവ വേദിയില്‍ വച്ചാണ് ചിത്രയെന്ന പെണ്‍കുട്ടി ആദ്യമായി ആസ്വാദക ശ്രദ്ധയിലേക്ക് എത്തുന്നത്. വേദിയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി സി അച്യുത മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു ആ വിദ്യാര്‍ഥിനി. പിന്നീട് അഞ്ചര വയസിൽ ആകാശവാണിയിലൂടെയാണ് കെ എസ് ചിത്ര എന്ന അതുല്യ പ്രതിഭയുടെ ശബ്ദം ആദ്യമായി മലയാളികൾ കേൾക്കുന്നത്.
തിരുവനന്തപുരത്തെ സംഗീത കുടുംബത്തിൽ ജനിച്ച ചിത്രക്ക് അച്ഛൻ കൃഷ്ണൻ നായർ ആയിരുന്നു ജീവിതത്തിലെ ആദ്യ വഴികാട്ടി. ചെറിയ പ്രായത്തില്‍ത്തന്നെ പാട്ടിൽ മികവ് പുലർത്തിയ ചിത്ര സംഗീത വിദുഷി പ്രൊഫ. കെ ഓമനക്കുട്ടിയുടെ പ്രിയ ശിഷ്യയായി മാറി പിന്നീട്. സ്കൂൾ പഠനത്തിനു ശേഷം സംഗീതം തന്നെ ഉപരിപഠനത്തിനു തെരഞ്ഞെടുത്ത ചിത്ര, അധികം താമസിയാതെ 1979 ൽ സിനിമാ ലോകത്തെ പിന്നണി ഗാന രംഗത്തേക്ക് ചുവട് വച്ചു. ശേഷം ജോൺസൺ മാഷിന്റെയും ബോംബെ രവിയുടെയും രവീന്ദ്രന്റെയും ഒക്കെ ഈണത്തിൽ നിരവധി ഹിറ്റുകൾ ആസ്വാദകർക്ക് സമ്മാനിച്ചു. താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അട്ടഹാസം എന്ന ചിത്രത്തിലൂടെ എം ജി രാധാകൃഷ്ണനാണ് ചിത്രയെ സിനിമയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ആസ്വാദകരെ സംബന്ധിച്ച് ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പ്രിയപ്പെട്ട ഒന്നിന്‍റെ കണ്ടെത്തലായിരുന്നു അത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിൽ ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ, എട്ട് ഫിലിംഫെയർ അവാർഡുകൾ, 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്നിവ നേടി. ചിത്രയ്‌ക്ക് ആദ്യ ദേശീയപുരസ്‌കാരം നേടിക്കൊടുത്തത് തമിഴ് സിനിമാ ലോകമാണ്. ഇളയരാജ വഴി തമിഴകത്ത് ചുവടുറപ്പിച്ച ചിത്രയുടെ ശബ്ദം പിന്നീട് ഇന്ത്യ മുഴുവൻ മുഴങ്ങി. ഇക്കാലത്തിനിടെ ഇരുപത്തയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ആറു തവണ ദേശീയ പുരസ്‍കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. കലാജീവിതത്തിനു പുറത്ത് കാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി മുന്നോട്ട് യാത്ര തുടരുകയാണ് ചിത്ര. പിറന്നാള്‍ ദിനത്തില്‍ സമൂഹമാധ്യമങ്ങളിലും ആശംസകള്‍ പ്രവഹിക്കുന്നുണ്ട്.
ഇതിന് പുറമെ 2018 ൽ യുകെയിലെ ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യൻ വനിതയാണ് ചിത്ര. ചൈന സർക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയുമാണ്. 2009 ൽ കിംഗ്ഹായ് ഇന്റർനാഷണൽ മ്യൂസിക് ആൻഡ് വാട്ടർ ഫെസ്റ്റിവലിലാണ് ഈ ബഹുമതി ലഭിച്ചത്. 2001ൽ റോട്ടറി ഇന്റർനാഷണലിന്റെ അവാർഡിന് അർഹയായി.