തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവെപ്പ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. കേസിലെ പ്രതിയായ ലേഡി ഡോക്ടര്‍, വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ പീഡന പരാതി നല്‍കി.
ഈ പരാതിയിൽ കേസെടുത്ത പോലീസ് ഇയാളെ ഉടൻ തന്നെ ചോദ്യം ചെയ്‌തേക്കും.
സുജിത്തുമായി വര്‍ഷങ്ങളായി സൗഹൃദമുണ്ടായിരുന്നുവെന്നും ഈ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ ആക്രമിച്ചതെന്നും ലേഡി ഡോക്ടർ നേരത്തെ മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് സുജിത്തിനെതിരെ പീഡന പരാതി നല്‍കിയത്.
കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിആര്‍ഒ ആയിരിക്കെ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് പീഡനം നടന്നിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നും ശേഷം സുജീത്ത് മാലദ്വീപിലേക്ക് പോയെന്നും വനിതാ ഡോക്ടർ പറയുന്നു. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നതായി സുജിത്തും നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.

