ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിക്കൊപ്പം 2019-ൽ ലഡാക്കിനെ സംസ്ഥാനത്ത് നിന്ന് വേർപ്പെടുത്തി കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയും ശരിവെച്ച് സുപ്രീംകോടതി. ഇതോടെ ജമ്മു കാശ്മീരിൽ നിന്നും വേറിട്ട ഭരണ ഇടപെടലുള്ള സ്ഥലമായി ലഡാക് നിലനിർത്താനും കേന്ദ്രസർക്കാരിനാകും. അതിർത്തിക്കടുത്ത് 44 പുതിയ പാലങ്ങൾ ഇന്ത്യ തുറന്നിരുന്നു. മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കടുത്ത എതിർപ്പാണ് ചൈന രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതൊന്നും തന്നെ വകവെയ്ക്കാതെയാണ് നമ്മുടെ മണ്ണിൽ നമ്മൾ എന്ത് ചെയ്യണം എന്നതിൽ ഒരു വിദേശ ശക്തിക്കും അഭിപ്രായം പറയാനില്ല എന്ന നിലയിൽ കേന്ദ്ര സർക്കാർ മുന്നോട്ടുപോയത്. സുപ്രീംകോടതി വിധിയോടെ ഇന്ത്യ അനധികൃതമായല്ല ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതെന്ന് ഒന്ന് കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു.
ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെട്ടാണ് കിടക്കുക. ലഡാക്ക് അതിർത്തിയിലൂടെയൊഴുകുന്ന പാൻഗോങ് തടാകത്തിന്റെ മറ പറ്റി ഭാരതത്തിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ്. ചൈനീസ് കടന്നുകയറ്റ ശ്രമങ്ങൾ ആവർത്തിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രദേശത്തിന്റെ നിയന്ത്രം നേരിട്ട് ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്.
രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഭ്യന്തര പരമാധികാരം ജമ്മുകശ്മീരിന് അവകാശപ്പെടാനാകില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകശ്മീരിൽ പ്രായോഗികമാകുമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതിയുടെ വിധി പ്രസ്താവം.