ദില്ലി: പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണയിൽ. പൗരത്വനിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. മുസ്ലീം ലീഗാണ് പ്രധാന ഹര്‍ജിക്കാര്‍.
സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവര്‍ കേസിലെ ഹര്‍ജിക്കാരാണ്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് കേസ് ഉന്നയിക്കവെ ഹര്‍ജിക്കാര്‍ക്ക് പൗരത്വകാര്യത്തില്‍ ഒന്നും പറയാന്‍ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.
അതേസമയം, ദില്ലി മജ്നൂ കാടിലയിൽ കഴിയുന്ന പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുന്നതില്‍ നടപടികൾ ഇന്ന് ആരംഭിക്കും. ഇതിനായി ഹാജരാകാൻ ദില്ലി ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അഭയാർഥികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതി നിർദേശം. ഒഴിപ്പിക്കല്‍ നടപടി ദില്ലി ഡെവലപ്മെൻറ് അതോറിറ്റി നിർത്തിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. 180 അഭയാർഥി കുടുംബങ്ങളാണ് മജ്നു കാ ടിലയിൽ ഉള്ളത്.