ദില്ലി : ബഫർസോണുമായി ബന്ധപ്പെട്ട കേസിലെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത് വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിലെ ഇളവാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്‍റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിധി,കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
അതേസമയം മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലനിൽക്കുന്നത്.ജൂണിലെ വിധി പരിഷ്കരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്.അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിന് വിധിയിൽ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും.