കാബൂൾ : അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സ്വേച്ഛാധിപത്യ ഭരണകൂടം വിവാഹമോചനം റദ്ദാക്കിയതായും വിവാഹമോചിതരായ സ്ത്രീകളെ തിരികെ ഭർത്താക്കന്മാരുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെടുന്നെന്നും റിപ്പോര്ട്ട് ഇതിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകതുല്യമാക്കി മാറ്റുകയാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ.
യുഎസ് പിന്തുണയുള്ള മുൻ അഫ്ഗാൻ സർക്കാരിൽ നിന്ന് നിയമപരമായ വേർപിരിയൽ അനുവദിച്ച നിരവധി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഭർത്താക്കന്മാരുടെ അടുത്തേക്ക് തിരിച്ചയക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ യുഎൻ മിഷൻ വ്യക്തമാക്കുന്നത് അഫ്ഗാനിസ്ഥാനിൽ പത്തിൽ ഒമ്പത് സ്ത്രീകളും അവരുടെ പങ്കാളികളിൽ നിന്നും ശാരീരികമോ, ലൈംഗികമോ, മാനസികമോ ആയ അക്രമങ്ങൾ ഏറ്റുവാങ്ങുന്നവരാണെന്നാണ്. ഈ സാഹചര്യത്തിലാണ് താലിബാന്റെ പുതിയ നടപടി.