Thursday, May 2, 2024
spot_img

ആർഎസ്എസിന്റെ ത്രിദിന വാര്‍ഷിക സമ്മേളനത്തിന് നാളെ ഊട്ടിയില്‍ തുടക്കമാകും ; നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ ചർച്ചയാകും

ഊട്ടി : രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ഈ വർഷത്തെ വാർഷിക പ്രാന്ത് പ്രചാരക് യോഗത്തിന് തമിഴ്‌നാട്ടിലെ ഊട്ടിയിൽ നാളെ കൊടിയേറും. ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ആർഎസ്എസിന്റെ വിവിധ ശാഖകൾ ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു പുറമെ 2025ൽ നടക്കുന്ന സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായുള്ള പദ്ധതികളും അവലോകനം ചെയ്യും.

നാളെ മുതൽ 15 വരെ നടക്കുന്ന ത്രിദിന യോഗത്തിൽ നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ ചർച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘത്തിന്റെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികൾ, കൂടുതൽ ഇടങ്ങളിലേക്ക് ആർഎസ്എസിന്റെ വ്യാപ്തി വർധിപ്പിക്കുക, പ്രവർത്തനം കുറഞ്ഞതോ പരിമിതമായതോ ആയ പ്രദേശങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും ചർച്ചയിൽ ഊന്നൽ നൽകുക.

നേരത്തെ നടന്ന ആർഎസ്എസ് പരിശീലന ക്യാംപായ സംഘ് ശിക്ഷാ വർഗിനെ, യോഗം അവലോകനം ചെയ്യും. സംഘടനയുടെ വിപുലീകരണവും നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള കർമപദ്ധതികളുടെ പുരോഗതിയും വിലയിരുത്തും. ശാഖാ തലത്തിലുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും അടുത്ത നാല്, അഞ്ച് മാസത്തേക്കുള്ള സംഘടനാ പരിപാടികളും പ്രവർത്തനങ്ങളും സമകാലിക വിഷയങ്ങളും ചർച്ച ചെയ്യാനും യോഗം ലക്ഷ്യമിടുന്നതായി ആർഎസ്എസ് വക്താവും അഖില ഭാരതീയ പ്രചാർ പ്രമുഖുമായ സുനിൽ അംബേദ്കർ വ്യക്തമാക്കി.

കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആർഎസ്എസിന്റെ വാർഷിക സമ്മേളനം നടക്കുന്നത്. പതിറ്റാണ്ടുകളായുള്ള സംഘം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളിലൊന്നാണിത്. ദേശീയ ജനസംഖ്യാനയം കൊണ്ടുവരാനും ബിജെപിയുടെ മേൽ സംഘടന സമ്മദർദം ചെലുത്തുന്നുണ്ട്.

നിലവിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങളും പ്രതികരണങ്ങളും നിയമ കമ്മീഷൻ തേടിക്കൊണ്ടിരിക്കുകയാണ്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയ്ക്കായി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പൊതുവായ ഒരു നിയമമാണ് ഏകീകൃത സിവിൽ കോഡ് വിഭാവനം ചെയ്യുക .

ഏക സിവിൽ കോഡിന്റെ കാര്യത്തിൽ രാജ്യത്തെ മുസ്ലീം ജനത തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് മധ്യപ്രദേശിൽ കഴിഞ്ഞ മാസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഏക സിവിൽ കോഡിന്റെ പേരിൽ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ്. ഒരു വീട്ടിൽ ഓരോരുത്തർക്കും ഓരോ നിയമങ്ങളാണെങ്കിൽ ആ വീട് എങ്ങനെ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.

മണിപ്പൂരിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും ആർഎസ്എസ് വാർഷിക സമ്മേളനത്തിൽ ചർച്ചയായേക്കും. നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംസ്ഥാനത്തെ ഈ വിഷയത്തിൽ ആദിവാസി സമൂഹങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആർഎസ്എസ് ശാഖയായ വനവാസി കല്യാൺ ആശ്രമം (വികെഎ) ഇടപെടലുകൾ നടത്തുന്നത് തുടരുമെന്നാണ് കരുതുന്നത്. ജനുവരിയിൽ നടന്ന വികെഎ വാർഷിക യോഗത്തിൽ, രാഷ്ട്രീയ സമ്മർദങ്ങൾക്ക് പകരം സമുദായങ്ങൾക്ക് പട്ടിക വർഗ പദവി നൽകുന്നതിനുള്ള വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിക്കെ, ന്യൂനപക്ഷങ്ങളോടുള്ള ആർഎസ്എസിന്റെ ഇടപടലും വാർഷിക യോഗത്തിൽ വിലയിരുത്തിയേക്കും. ആർഎസ്എസിനെ ന്യൂനപക്ഷ വിരുദ്ധരായി കാണുന്ന കാഴ്ചപ്പാട് മാറ്റുന്നതിനായി മോഹൻ ഭാഗവത് ദില്ലിയിലെ ഒരു മദ്രസ സന്ദർശിക്കുകയും സമുദായ പ്രതിനിധികളെ കാണുകയും ചെയ്തിരുന്നു.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ, ജോയിന്റ് ജനറൽ സെക്രട്ടറിമാരായ കൃഷ്ണ ഗോപാൽ, മൻമോഹൻ വൈദ്യ, സിആർ മുകുന്ദ, അരുൺ കുമാർ, രാംദത്ത് എന്നീ പ്രമുഖ നേതാക്കളും ഊട്ടിയിലെ ത്രിദിന വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. പ്രാന്ത് പ്രചാരകർ അവരുടെ പ്രതിനിധികൾ, ആർഎസ്എസിന്റെ വിവിധ ശാഖകളുടെ സംഘടനാ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.

Related Articles

Latest Articles