തിരുവനന്തപുരം : ആധുനിക കൃഷിരീതികൾ പഠിക്കാനായി കാർഷിക വകുപ്പ് ഇസ്രയേലിലേക്കയച്ച കർഷകരുടെ സംഘത്തിൽ നിന്നും 17ന് രാത്രി തന്ത്രപൂർവ്വം മുങ്ങിയ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യനെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇയാളുടെ വീസ റദ്ദാക്കണമെന്നു ആവശ്യമുന്നയിച്ചു കൊണ്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു സംസ്ഥാന സർക്കാർ കത്തു നൽകും. വീസ റദ്ദാക്കി ഇയാളെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സർക്കാര്‍ ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് ഇയാളെ കാണാതായപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. കർഷക സംഘം ഇന്നലെ മടങ്ങിയെത്തി.
മനപ്പൂർവ്വം ബിജു മുങ്ങുകയായിരുന്നുവെന്ന് കൃഷിമന്ത്രിയും സ്ഥിരീകരിച്ചിരുന്നു .കഴിഞ്ഞ ഡിസംബർ 20ന് ആണ് പായം കൃഷി ഭവനിൽ ബിജുവിന്റെ അപേക്ഷ ഓൺലൈനായി ലഭിക്കുന്നത്. തുടർന്ന് പായം കൃഷി ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയാണ് ബിജുവിനെ കർഷക സംഘത്തിലേക്ക് തിരഞ്ഞെടുത്തത്.