ഫാൽമർ : ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടണിലെ റെയിൽവേ ജീവനക്കാർ നടത്തുന്ന സമരം ശക്തി പ്രാപിക്കുകയാണ്. സമരത്തെ തുടർന്ന് റദ്ധാക്കപ്പെടുന്ന ട്രെയിൻ സർവീസുകളുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുന്നു. ഇതിൽ ഏറെ വലയുന്നത് രാജ്യത്തെ ഫുടബോൾ ആരാധകർ തന്നെയാണ് എന്നുതന്നെ പറയേണ്ടി വരും. ട്രെയിൻ സർവീസുകൾ ഭാഗികമായും പൂർണമായും തടസ്സപ്പെട്ടത് പ്രീമിയർ ലീഗ് ആരാധകരെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. രാജ്യത്ത് മത്സരങ്ങൾ കാണുന്നതിനായി ആരാധകർ ഏറ്റവും അധികം ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്.
പണിമുടക്ക് ഏറ്റവും തലവേദന സൃഷ്ടിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബുകളിൽ മുൻപന്തിയിലാണ് ബ്രൈറ്റൺ ഹോവ് ആൽബിയോൺ. ഫാൽമർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിലേക്ക് എത്താനുള്ള പ്രധാന മാർഗം ട്രെയിൻ സർവീസുകളാണ് ആണ്. അതിനാൽ തന്നെ 2022 സെപ്റ്റംബർ 17 ന് നടക്കേണ്ടിയിരുന്ന ക്രിസ്റ്റൽ പാലസുമായുള്ള ടീമിന്റെ മത്സരം സമരത്തെ തുടർന്ന് മാറ്റി വെക്കേണ്ടി വന്നു. ഇതിനു പിന്നാലെ ഈ മത്സരം വീണ്ടും മാറ്റിവച്ചതായി പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചിരിക്കുകയാണ്. ഇതോടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോൾ ആരാധകർ മുന്നോട്ടു വന്നിരിക്കുകയാണ്.