ലഖ്‌നൗ : നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്‌ഫോമിലേക്ക് വീണ അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത് ഹെഡ് കോണ്‍സ്റ്റബിളിന്റെ സമയോചിത ഇടപെടൽ. ഇന്നലെ ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത് .
റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ ശൈലേന്ദ്രയാണ് സമയോചിതമായ ഇടപെടലിലൂടെ യുവതിയെയും കുഞ്ഞിനെയും പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിൽ വീഴാതെ രക്ഷിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് .
ട്രെയിന്‍നിന്നിറങ്ങാനായി യുവതി ആദ്യം ബാഗ് പ്ലാറ്റ്‌ഫോമിലേക്ക് എറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ കുഞ്ഞുമൊത്ത് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. പ്ലാറ്റ് ഫോമിലേക്ക് കാല്‍ വെച്ചതിന് പിന്നാലെ അവര്‍ക്ക് ബാലന്‍സ് നഷ്ടമാവുകയും വീഴുകയുമായിരുന്നു. ഇത് കണ്ട ശൈലേന്ദ്ര ഓടിവന്ന് ഇവരെ വലിച്ചുനീക്കി പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിൽ വീഴാതെ രക്ഷപ്പെടുത്തുകയായിരുന്നു.