കോഴിക്കോട് : ഓഫീസിനുള്ളിൽ അതിക്രമിച്ചു കടന്ന് എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിന് തൊട്ടു പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജിയണൽ ഓഫിസിൽ നടന്ന പോലീസ് റെയ്‌ഡിൽ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ രംഗത്തു വന്നു. സിപിഎം ഫാസിസത്തിന്റെ ഏറ്റവും ഭീകരരൂപമാണെന്ന് ഇതിലൂടെ വെളിവായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പരാജയം തുറന്നുകാണിക്കുന്നവരെ പ്രവർത്തിക്കാൻ സമ്മതിക്കില്ലെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. കേരളത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുകയാണ് സിപിഎം എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
‘‘പിണറായിക്കെതിരെ ശബ്ദിക്കുന്നവർ കേരളത്തിൽ വേട്ടയാടപ്പെടുകയാണ്. പൊലീസ് നടത്തുന്നത് ഭരണകൂട ഭീകരതയാണ്. വാർത്തകളെക്കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ജനാധിപത്യ രീതിയിലാണ് പ്രതികരിക്കേണ്ടത്. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചാൽ നിയമ നടപടി സ്വീകരിക്കാം. എന്നാൽ, ഒരു മാദ്ധ്യമസ്ഥാപനത്തിനു നേരെ അതിക്രമവും പൊലീസ് രാജും പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
ബിജെപിക്കെതിരെ നിരവധി വാർത്തകൾ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ജനാധിപത്യ രീതിയിലല്ലാതെ ബിജെപി അവരെ എതിർത്തിട്ടില്ല. എന്നാൽ സംസ്ഥാന സർക്കാർ ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് മാദ്ധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുകയാണ്. കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫിസിൽ എസ്എഫ്ഐക്കാർ നടത്തിയ അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നതിന്റെ തെളിവാണ് കോഴിക്കോട് ഓഫിസിൽ നടന്ന റെയ്ഡെ”ന്നും സുരേന്ദ്രൻ പറഞ്ഞു.