തിരുവനന്തപുരം: സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകളിൽ പങ്കാളികളായി വിശ്വാസികൾ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ക്രിസ്തുമസ് ആഘോഷം നടക്കും. ഇന്ന് 12.30 -നാണ് മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബി.ജെ.പി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 21ന് തുടങ്ങിയിരുന്നു.പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ക്രിസ്തുമസ് ആഘോഷം നടത്തുന്നത്.
ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. ബി.ജെ.പി നേതാവ് വി.വി. രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു.
ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയർ സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.