ദില്ലി : ചില രാജ്യങ്ങള്‍ ഭാരതത്തിന്റെ കഴിവിനെ ഭയപ്പെടുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.
പുതിയ എച്ച്-1ബി വീസകളുടെ ഫീസ് കുത്തനെ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഭാരതത്തിന്റെ കഴിവുകള്‍ ലോകം മനസ്സിലാക്കുന്നു. നിരവധി രാജ്യങ്ങള്‍ ഞങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇന്ത്യയുമായുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കാനും ബന്ധം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നു. ചിലര്‍ക്ക് ഞങ്ങളുടെ കഴിവിനെ ഭയവുമുണ്ട്. അതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തേക്ക് തിരിച്ചുവരാനും ഇവിടെ പുതുമകള്‍ സൃഷ്ടിക്കാനും ഭാരതത്തിന്റെ പ്രതിഭകളോട് ഗോയല്‍ ആഹ്വാനം ചെയ്തു. എന്ത് വന്നാലും നമ്മള്‍ വിജയികളാണ്.’ ഭാരതത്തിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ഉത്പാദനം പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര വ്യാപാരത്തെ പിന്തുണയ്ക്കാനും സര്‍ക്കാര്‍ ‘മിഷന്‍ മോഡില്‍’ ആണ്.’- പിയൂഷ് ഗോയൽ പറഞ്ഞു.
എച്ച്-1ബി വിസ ഫീസ് 1,00,000 ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) വർദ്ധിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഉത്തരവ്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരായ പ്രതിഭകളെ പ്രധാനമായും ആശ്രയിക്കുന്ന സാങ്കേതികവിദ്യാ മേഖലയെ ഈ നീക്കം തടസ്സപ്പെടുത്തുമെന്നാണ് കരുതുന്നത്.

