ലൊസാഞ്ചലസ് :യുവതിയെ കൊലപ്പെടുത്തി നരഭോജനം നടത്തുകയും ഭക്ഷിക്കാൻ വിസമ്മതിച്ച ബന്ധുവിനെയും നാലുവയസുകാരിയെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ നാൽപ്പത്തിനാലുകാരനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. ഓക്‌ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്. 2021ലാണ് മസാസാക്ഷിയെ ഞെട്ടിച്ചു കൊണ്ടുള്ള ക്രൂരകൃത്യങ്ങൾ അരങ്ങേറുന്നത്. ആൻഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്,മൃതദേഹത്തിൽ നിന്ന് ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി പാകം ചെയ്തു കഴിക്കുകയായിരുന്നു.
പാകം ചെയ്ത ശേഷം ബന്ധു ലിയോൺ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും ബലമായി നല്‍കാൻ ശ്രമിച്ചെന്നും ഇതിനു ശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്സിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. മയക്കുമരുന്ന് കേസില്‍ ലോറന്‍സിനെ 2017ല്‍ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നെങ്കിലും 2019ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു.
പുറംലോകം കാണാന്‍ ലോറന്‍സ് അര്‍ഹനല്ലെന്നും ഒരു കാലത്തും ഇയാൾ ചെയ്ത അരും കൊലകൾ ക്ഷമിക്കാനാവില്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. ഭര്‍ത്താവും കൊച്ചുമകളും കണ്‍മുന്നില്‍ ഇല്ലാതായതിന്റെ നടുക്കം ലിയോൺ പൈ യുടെ ഭാര്യ ഡെല്‍സിക്ക് മാറിയില്ലെന്നും ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ അറിഞ്ഞ് ആഴ്ചകളോളം തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ജഡ്ജി വെളിപ്പെടുത്തി.