ജയ്പൂർ: പത്താം ക്ലാസ് വിദ്യാർത്ഥി വാടക വീട്ടിൽ തൂങ്ങി മരിച്ചത് കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു.
രാജസ്ഥാനിലെ ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പുഷ്പേന്ദ്ര രജ്പുത് ആണ് സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം ആത്മഹത്യാ കുറിപ്പെഴുതി വെച്ചതിനു പിന്നാലെ വാടകവീട്ടിൽ തൂങ്ങിയത്. ഇതു കണ്ടുവന്ന കുടുംബസുഹൃത്തും ഭൂവുടമയുമായിരുന്ന 70 കാരനായ ബഹദൂർ സിങ് ബോധ രഹിതനായി വീഴുകയായിരുന്നു. പിന്നീട് ഇയാൾ മരിച്ചതായി പോലീസ് പറയുന്നു.
കുട്ടിയുടെ സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പരീക്ഷാ സമ്മർദ്ദമാണ് മരണകാരണമെന്ന് കുട്ടി കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്.മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ മരണവെപ്രാളത്തിൽ കണ്ടതിനാലാണ് ബഹദൂർ സിങിന് ഹൃദയാഘാതം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.