യാദ്ഗിർ:കൈക്കൂലി നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഡോക്ടർ ചികിത്സ നിഷേധിച്ചതോടെ ഗർഭസ്ഥ ശിശു മരിച്ചു.കർണാടകയിലെ യാദ്ഗിരിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്.സർജറി ചെയ്യണമെങ്കിൽ 10,000 രൂപ കൈക്കൂലി നൽകണമെന്ന് ഡോക്ടർ ഗർഭിണിയായ സ്ത്രീയോടും കുടുംബത്തോടും ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാൻ യുവതിയുടെ കുടുംബത്തിന് സാധിക്കാതെ വന്നതോടെയാണ് ഡോക്ടർ ചികിത്സ നിഷേധിച്ചത്. തുടർന്ന് കുഞ്ഞ് മരണപ്പെടുകയായിരുന്നു.
യാദ്ഗിർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ പല്ലവി പൂജാരിയാണ് ചികിത്സ നിഷേധിച്ചത്. സംഭവം വിവാദമായതോടെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. പ്രദേശത്തെ വീട്ടമ്മയായ സംഗീത വ്യാഴാഴ്ച ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയപ്പോഴാണ് സംഭവം. സിസേറിയൻ ചെയ്യണമെങ്കിൽ 10,000 രൂപ കൈക്കൂലിയായി തരണമെന്ന് ഡോക്ടർ ചോദിച്ചതായി സുജാതയെന്ന യുവതി ആരോപിച്ചു.
പണം നൽകിയ ശേഷം മാത്രമാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ പ്രസവം വൈകിയതോടെ കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചു. ഗൈനക്കോളജിസ്റ്റിന്റെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിച്ചു. ഇവർ ആശുപത്രി വളപ്പിൽ പ്രതിഷേധിച്ചു.തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.