Sunday, September 20, 2026

വനംവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ തികഞ്ഞ അനാസ്ഥ ഉണ്ടായി! മന്ത്രിയെ പുറത്താക്കണം ! എ കെ ശശീന്ദ്രനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെടുന്ന പ്രമേയം പാസാക്കി എൻസിപി

മാനന്തവാടിയിൽ കൊലയാളി കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ജീവൻ നഷ്ടമായ സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ കടുത്ത വിമർശനവുമായി എൻസിപി. സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണു വനംവകുപ്പ് മന്ത്രിക്കെതിരായ വിമർശനം.

ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ് ഉൾപ്പെടെ 43 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇതിനെയെല്ലാം ലാഘവത്തോടെ കാണുന്ന വനംമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും എൻസിപി സംസ്ഥാന കമ്മിറ്റി തുറന്നടിച്ചു.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വന്യമൃഗങ്ങളുടെ എണ്ണവും ആക്രമണങ്ങളും നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ട മന്ത്രി പൂർണമായും പരാജയപ്പെട്ടെന്നും യോഗം കുറ്റപ്പെടുത്തി. കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.

വനംവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വനംമന്ത്രിയുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥ ഉണ്ടായതായി വിലയിരുത്തിയ യോഗം ഈ പശ്ചാത്തലത്തിൽ എന്‍സിപിയുടെ മന്ത്രിയെ പിന്‍വലിച്ച് പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ.തോമസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനിച്ചു.

അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്തു നല്‍കും. പി.സി.ചാക്കോ എന്‍സിപിയുടെ പേരില്‍ ഇനി എല്‍ഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിനൊപ്പംനിന്ന് പ്രവര്‍ത്തിക്കാനും എല്‍ഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്താനും പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.

എന്‍സിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച എല്ലാവരുടെയും യോഗം വിപ്പ് നല്‍കി വിളിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

“പി.സി.ചാക്കോ നിലവിൽ ചിഹ്നവും കൊടിയും ഇല്ലാത്ത പാർട്ടിയുടെ നേതാവായി മാറി. മാത്രവുമല്ല എൻസിപി ശരദ് പവാർ എന്ന പാർട്ടിയുടെ പേര് മഹാരാഷ്ട്ര രാജ്യസഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം നൽകിയ പേരായതിനാൽ ആ പാർട്ടിക്ക് ഇപ്പോൾ കൊടിയോ അംഗീകാരമോ പേരോ പോലും ഇല്ല. കൂടെയുള്ള ആളുകളുടെ ഒഴുക്ക് തടഞ്ഞു പിടിച്ചു നിർത്താൻ ചാക്കോയും ശശീന്ദ്രനും നടത്തുന്ന ചെപ്പടിവിദ്യ പ്രബുദ്ധരായ സംസ്ഥാനത്തെ പാർട്ടി അംഗങ്ങൾ തള്ളിക്കളയും”- യോഗം അഭിപ്രായപ്പെട്ടു.

Related Articles

Latest Articles