തിരുവനന്തപുരം: കേശവദാസപുരത്ത് ഇന്നലെ രാത്രി മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് നിഗമനം. മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുകൾ കണ്ടെത്തി. കൂടാതെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ വീട്ടിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ എത്തി കതകിൽ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. തുടർന്ന് നാട്ടുകാർ തിരിച്ചു പോയി. ഈ സമയത്താണ് മൃതദേഹം കൊലപാതകി തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടത് എന്നാണ് പോലീസ് പറയുന്നത്.
കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
50000 രൂപ മനോരമയുടെ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. അതിനാൽ മോഷണത്തിനിടെ കൊലപാതകം നടത്തിയതെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിശദ പരിശോധനയിൽ വീട്ടിൽ നിന്ന് തന്നെ ഈ പണം കണ്ടെത്തി. ഈ സാഹചര്യത്തിൽ കൊലപാതകത്തിന്റെ കാരണം അന്വേഷിക്കുകയാണ് പോലീസ്. പോസ്റ്റുമോർട്ടം അടക്കം കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകു എന്നാണ് കരുതുന്നത്
നിലവിൽ പ്രതിയെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ ആദം ഒളിവിലാണ്. കെട്ടിടം പണിക്കായി ബംഗാളിൽ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.