തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതിയായ കൊല്ലം സ്വദേശി സെന്തിൽ കുമാർ പോലീസിന് മുന്നിൽ ഹാജരായി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഓയ്ക്ക് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു.
ഇക്കഴിഞ്ഞ 24ആം തീയതി പുലർച്ചെയാണ് സെന്തിൽ കുമാർ വനിതാ ഡോക്ടറെ ആക്രമിച്ചത്. ഏതാണ്ട് ഒന്നര മാസമായി ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്കെതിരെ ആക്രമണം നടത്തിയത്. രോഗിയുടെ മരണവിവരം അറിയിച്ചപ്പോഴായിരുന്നു പ്രകോപിതനായി ഭർത്താവ് വനിതാ ഡോക്ടറെ ആക്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നില്ലെന്നാരോപിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. കെജിഎംഒ അടക്കമുള്ള സംഘടനകളും പൊലീസിനെതിരെ രംഗത്തുവന്നു.
ഇതിനിടെ സെന്തിൽ കുമാർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് കോടതി നിർദ്ദേശം നൽകിയത്.