തിരുവനന്തപുരം: തിരുവനന്തപുരംതമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ പരവൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പോലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നും പ്രതി പറഞ്ഞു. യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളിൽ മൃതദേഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. മരിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്. ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു.
കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മൽപിടുത്തിന്റെ ലക്ഷണങ്ങൾ ഒന്നും മുറിയിൽ ഉണ്ടായിരുന്നില്ല. വായിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാനില്ലെന്ന് ഇന്നലെ കാട്ടാക്കട പോലീസിന് പരാതി ലഭിച്ചിരുന്നു
കൊല്ലം പരവൂർ സ്റ്റേഷനിൽ കീഴടങ്ങിയ പ്രവീണിനെ പോലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്ന് പ്രവീണിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.