Thursday, April 25, 2024
spot_img

ഇത് ചരിത്ര നേട്ടം; എൽവിഎം 3 വാണിജ്യ ദൗത്യം വിജയം, 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ബഹിരാകാശ വിക്ഷേപണത്തിൽ പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം വിജയിച്ചു. വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. വിക്ഷേപിച്ച 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

കൃത്യം 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് പത്തൊമ്പതര മിനുട്ട് കഴിഞ്ഞപ്പോൾ ആദ്യ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ.

34 മിനുട്ടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ച ആത്മവിശ്വാസത്തിൽ ഐഎസ്ആർഒ അപ്പോൾ തന്നെ വിജയം പ്രഖ്യാപിച്ചു. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വൺ വെബ്ബിന്‍റെ സ്ഥിരീകരണം പുലർച്ചെ 3.11ന് എത്തി. അങ്ങനെ അന്താരാഷ്ട്ര ബഹിരാകാശ വിപണയിൽ ഇന്ത്യയുടെ ബാഹുബലിയുടെ രാജകീയ പ്രവേശം. ഒരിക്കലും പിഴയ്ക്കാത്ത റോക്കറ്റെന്ന ഖ്യാതിയും എൽവിഎം 3 നിലനിർത്തി.

ആദ്യമായി ഒരു വാണിജ്യ വിക്ഷേപണത്തിന് ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 ഇസ്രോ ഉപയോഗിക്കുന്നത്. ആദ്യ വാണിജ്യവിക്ഷേപണം, ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ്. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 5400 കിലോഗ്രാമാണ്.

ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഈ റോക്കറ്റിന്റെ ഇതുവരെ ഉള്ള ഉപയോഗം. ജിഎസ്എൽവി മാർക് 3 യാണ് ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന്‍റെ വാഹനം. 648 ഉപഗ്രഹങ്ങൾ ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണ് വൺ വെബിന്റെ ലക്ഷ്യം.ഇതുവരെ അവർ ഉപയോഗിച്ചിരുന്നത് റഷ്യയുടെ റോസ്കോസ്മോസിന്‍റെ സേവനമാണ് . യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയും ഇതര യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് വെബ് വൺ ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യയുമായി കരാറുണ്ടാക്കിയത്. വിക്ഷേപണം വിജയമായാൽ ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യ വൻ ഉയരങ്ങൾ കൈവരിക്കും.

Related Articles

Latest Articles