ലഖ്‌നൗ: ഒരു മാഫിയകള്‍ക്കും കുറ്റവാളികള്‍ക്കും ഉത്തർ പ്രദേശിൽ വ്യവസായികളെ ഫോണില്‍ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അഖിലേഷ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 700ലേറെ കലാപങ്ങളുണ്ടായപ്പോള്‍ 2017- 23 കാലത്ത് ഒരു കലാപം പോലും ഉണ്ടായില്ലെന്നും നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും യോഗി അവകാശപ്പെട്ടു. ഇതാണ് സംസ്ഥാനത്ത് നിക്ഷേപങ്ങള്‍ നടത്താനും പുതിയ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാനുമുള്ള ശരിയായ സമയമെന്നും യോഗി കൂട്ടിച്ചേർത്തു.
പി.എം. മിത്ര പദ്ധതി പ്രകാരം ലഖ്‌നൗ, ഹര്‍ദോയി ജില്ലകളില്‍ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്ന ചടങ്ങിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.