ഇടുക്കി: കേരളത്തെ ഞെട്ടിച്ച് ഹമീദ് എന്ന പിതാവ്(Thodupuzha Murder). ഉറങ്ങിക്കിടന്ന മകനെയും മരുമകളെയും പേരക്കുട്ടികളെയും പച്ചയ്ക്ക് കത്തിക്കുകയായിരുന്നു. ആസൂത്രിത കൊലപാതകമാണെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് മരിച്ചത്. കൊലനടത്തിയ ഹമീദും ഇവരോടൊപ്പമാണ് താമസിച്ചത്. രാത്രി ഒരു മണിയോടെയാണ് ഇായാൾ വീടിന് തീയിടുന്നത്. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഒരിക്കലും രക്ഷപെടാതിരിക്കാൻ വാതിലും ജനലുകളും പൂട്ടുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുകയും ചെയ്തു.
ഫൈസലിന്റേയും മക്കളുടേയും മൃതദേഹങ്ങൾ ബാത്ത്‌റൂമിലാണ് കിടന്നത്. തീപിടിച്ചപ്പോൾ വെള്ളമൊഴിക്കാൻ ഇവർ ബാത്ത്‌റൂമിലേക്ക് ഓടുകയായിരുന്നുവെന്നാണ് കരുതുന്നത്. ഷീബയുടെ മൃതദേഹം വാതിലിനടുത്താണ് കിടന്നത്. ഫൈസലിന്റെ മൃതദേഹം രണ്ട് മക്കളേയും കെട്ടിപ്പിടിച്ച നിലയിലായിരുന്നു. കൊലപാതകം നടത്തിയതിന് ശേഷം ഹമീദ് ഫോണിൽ അയൽവാസിയെ വിളിക്കുകയായിരുന്നു.
താൻ കിഴക്കംപാടത്ത് ഉണ്ടെന്നും പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങാൻ പോവുകയാണെന്നും പറഞ്ഞു. തുടർന്ന് നാട്ടുകാരും പോലീസും അങ്ങോട്ട് പോയി ഇയാളെ പിടികൂടുകയായിരുന്നു. കുട്ടികളിലൊരാളാണ് അയൽക്കാരനെ വിവരം അറിയിക്കുന്നത്. തുടർന്ന് ഓടിയെത്തിയെങ്കിലും വാതിൽ പൂട്ടിയതിനാൽ രക്ഷപെടുത്താനായില്ല. ഹമീദ് വീട്ടിൽ പെട്രോൾ കരുതിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സീമിപ വീടുകളിലേയും വെള്ളം ഹമീദ് ഒഴുക്കി വിട്ടതായാണ് വിവരം. മോട്ടർ അടിയ്‌ക്കാതിരിക്കാനാണ് വൈദ്യുതി വിച്ഛേദിച്ചത്. പേടിപ്പെടുത്തുന്ന രീതിയിലാണ് ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
തീ പടരുന്നത് കണ്ട് നാട്ടുകാരെനല്ലാം ഓടിക്കൂടിയപ്പോഴും കയ്യിൽ കരുതിയിരുന്ന പെട്രോൾ കുപ്പി കൂടി വീട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു ഹമീദ്. മകൻ ഫൈസലിന് എഴുതിക്കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴിക്കിടുമായിരുന്നുവെന്ന് പ്രദേശവാസിയായ രാഹുൽ പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിന് കാരണം. ഫൈസലിന്റെ അയൽവാസിയാണ് രാഹുൽ. ഫൈസലിന്റെ മക്കളായ അസ്‌നയും മെഹ്‌റുവും രാഹുലിന്റെ വീട്ടിൽ സ്ഥിരം കളിക്കാൻ പോകുമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരേയും സ്വന്തം മക്കളെ പോലെ കണ്ടിരുന്ന രാഹുലിനെ തന്നെയാണ് അപകടം സംഭവിച്ചപ്പോൾ ഇവർ ആദ്യം വിളിച്ചതും.
ഫോൺ കോളിന് പിന്നാലെ വീട്ടിൽ നിന്ന് രാഹുൽ പെട്ടെന്നിറങ്ങി ഓടിച്ചെന്നപ്പോഴേക്കും അകത്ത് തീ കാണാമായിരുന്നു. മുൻവശത്തെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. അത് ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോൾ കുടുംബമുള്ള കിടപ്പ് മുറിയും പൂട്ടിയ നിലയിലായിരുന്നു. കിടപ്പ് മുറിയുടെ വാതിലും ചവിട്ടി തുറന്നുവെങ്കിലും പെട്ടെന്ന് തീയാളി. ഫൈസലിന്റെ അച്ഛൻ ഹമീദ് ആ സമയത്ത് ജനലിലൂടെ വീണ്ടും പെട്രോൾ ഒഴിച്ചതാണ് തീ ആളികത്താൻ കാരണമായതെന്നും രാഹുൽ ഒരു മാധ്യമത്തോട് പറഞ്ഞു.