ലക്നൗ: ചരിത്രനിമിഷത്തിന് സാക്ഷിയാവാൻ ഒരുക്കങ്ങളാരംഭിച്ച് യുപി. രണ്ടാമങ്കത്തിന് തുടക്കംകുറിച്ചുകൊണ്ട് യോഗി ആദിത്യനാഥ് മാർച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥിന്റെ രണ്ടാം വട്ട സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം(Yogi Adityanath oath ceremony In March 25, PM Modi, Amit Shah to attend).
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. ഇതുകൂടാതെ, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ക്ഷണിക്കുമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ 45,000 പേർക്ക് പങ്കെടുക്കാം. ഇതിനുപുറമെ, 200 വിവിഐപി അതിഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ രാഷ്‌ട്രീയമായി ഏറ്റവും നിർണ്ണായകമായ സംസ്ഥാനത്ത് ബിജെപി ചരിത്രപരമായ വിജയമാണ് നേടിയത്. 403 അംഗ നിയമസഭയിൽ 255 സീറ്റുകൾ നേടിയാണ് ബിജെപി തുടർച്ചയായ രണ്ടാം തവണയും ഉത്തർപ്രദേശിൽ അധികാരം നിലനിർത്തിയത്. ഇതോടെ ഉത്തര്‍പ്രദേശില്‍ കാലാവധി പൂര്‍ത്തിയാക്കി രണ്ടാം തവണയും വിജയിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാറി. തുടര്‍ച്ചയായി രണ്ടാം തവണയും വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് യോഗി. സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയ ആദ്യ ബിജെപി മുഖ്യമന്ത്രിയും അദ്ദേഹമാണ്. ഇത്തരത്തിൽ നിരവധി റെക്കോർഡുകളാണ് യോഗി യുപിയിൽ തിരുത്തിക്കുറിച്ചത്.