അട്ടപ്പാടി- പുതൂർ ഇലവഴിച്ചിയിൽ രണ്ട് ആനക്കൊമ്പുകളും ആറ് നാടൻ തോക്കുകളും വിവിധ തരത്തിലുള്ള ആയുധ ശേഖരവുമായി മൂന്നുപേർ വനം വകുപ്പിൻ്റെ പിടിയിലായി. ആനക്കൊമ്പുകൾ വില്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.
അഗളി കൈതക്കുഴിയിൽ സിബി(58), മലപ്പുറം കപ്പക്കുന്നം മേലാറ്റൂർ സ്വദേശി അസ്കർ(36), മലപ്പുറം പാണ്ടിക്കാട് കൊപ്പത്ത്വീട്ടിൽ യൂസ്തസ് ഖാൻ(40) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർകാട് പുതൂർ കാരത്തൂർ സ്വദേശി ഷെരൂഫ് (40) ഒളിവിലാണ്.
സിബി എന്നയാളുടെ ഇലവഴിച്ചിയിലുള്ള വീട്ടിൽ വച്ച് ആനക്കൊമ്പുകൾ വില്പന നടത്താൻ ശ്രമിക്കവെയാണ് പിടിയിലായത് . തുടർന്ന് നടത്തിയ പരിശോധനയിൽ 6 നാടൻ തോക്കുകൾ കൂടാതെ പുലിയുടെയും കരടിയുടെയും പല്ലുകൾ, കാട്ടുപോത്തിൻ്റെ നെയ്യ്, പന്നിയുടെ തേറ്റകൾ, നായാട്ടിനുള്ള ഉപകരണങ്ങൾ വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങൾ എന്നിവയും പിടിച്ചെടുത്തു.
രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പാലക്കാട് ഫ്ലയിങ്ങ് സ്ക്വാഡ് (വിജിലൻസ് )വിഭാഗവും അട്ടപ്പാടി റെയിഞ്ചും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻറലിജൻസ് സ്ക്വാഡ് തിരുവനന്തപുരം, കൊച്ചി വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ ,എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.