കൊടുങ്ങല്ലൂർ: ആലുവ കുട്ടമശേരി സപ്ലൈകോയിൽ മോഷണം നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ.
കോട്ടപ്പുറം ഇടപ്പിള്ളി വീട്ടിൽ മാഹിൽ (20), പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പിൽ നിസാർ (25), കൊടുങ്ങല്ലൂർ കരൂപ്പടന്ന തകരമട വീട്ടിൽ തൻസീർ (24) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റുചെയ്തത്.
മോഷണ സംഘത്തിൽ ഉൾപ്പെട്ട ബൈജു എന്നയാളെ വടക്കേക്കര പോലീസ് മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് പിടികൂടിയിരുന്നു. 16 ന് പുലർച്ചെ രണ്ടര മണിയോടെ രണ്ട് ഇരു ചക്ര വാഹനങ്ങളിലെത്തിയ നാല് പേരടങ്ങുന്ന മോഷണ സംഘം താഴ് തകർത്ത് അകത്ത് കയറി മേശയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരത്തോളം രൂപ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
സംഘം സഞ്ചരിച്ച ഒരു ഇരു ചക്ര വാഹനം വരാപ്പുഴയിൽ നിന്ന് മോഷ്ടിച്ചതാണ്.
ഈ വാഹനം കുത്തിയതോട് ഉപേക്ഷിച്ചതിന് ശേഷം കുത്തിയതോട് നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു.
ഈ ബൈക്കിൽ സഞ്ചരിക്കവേയാണ് പിടിയിലാകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. തൻസിർ പതിമൂന്ന് മോഷണക്കേസിൽ പ്രതിയാണ്.
മാഹിലിന്‍റെ പേരിൽ നാല് കേസുകളുണ്ട്. പോത്ത് മോഷണം ഉൾപ്പടെ നിരവധി കളവ് കേസുകൾ നിസാറിനുണ്ട്.