തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ വനമേഖലകളിൽ ആവർത്തിക്കപ്പെടുന്ന തീപിടുത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികൾ വ്യാപകമായി സ്വീകരിച്ചിട്ടും മുൻപെങ്ങും ഇല്ലാത്ത തരത്തിലാണ് തീപിടുത്തമുണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലും സമാന കണ്ടെത്തലുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇത്തവണ ഇതുവരെ കത്തിനശിച്ചത് 420 ഹെക്ടര്‍ വനഭൂമിയാണ് . ഇതില്‍ പാലക്കാടിൽ 160 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചു. വയനാട്ടില്‍ 90 ഹെക്ടർ, ഇടുക്കിയില്‍ 86 ഹെക്ടർ, തിരുവനന്തപുരത്ത് 70 ഹെക്ടറും വനഭൂമി കത്തിനശിച്ചു. ഫയര്‍ലൈന്‍ ഉള്‍പ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടും വ്യാപകമായി വനം കത്തിയതില്‍ ചില സംശയങ്ങളുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലും സമാന കണ്ടെത്തലുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
ശക്തമായ കാറ്റ് തുടരുന്നതിനാല്‍ തീകെടുത്താനുള്ള ശ്രമങ്ങള്‍ പലയിടത്തും വിഫലമാവുകയാണ്. തീപിടുത്തമുണ്ടായ സ്വകാര്യ തോട്ടങ്ങളുടെ കണക്കുകൂടി പരിഗണിക്കുമ്പോൾ നഷ്ടത്തിന്റെ തോത് ഉയരും.