വയനാട്: ഇരുളത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് കടുവ കുടുങ്ങിയത്. കടുവയെ പിടികൂടി പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കൂടുകളാണ് ഇന്നലെ കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി കടുവയ്ക്ക് ഭക്ഷണം ഒന്നും ലഭിച്ചിരുന്നില്ല. അത് കൊണ്ടാണ് മനുഷ്യനെ ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍. കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്.
അപ്രതീക്ഷിത ആക്രമണത്തില്‍ ചീയമ്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്‍റെ തലയ്ക്ക് പരിക്കേറ്റത്. പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാർ പരാതി കൊടുത്തതിനെത്തുടർന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പുൽപ്പള്ളി ബത്തേരി റോഡ് ആളുകൾ ഉപരോധിച്ചിരിരുന്നു.