ബേൺ: സംഗീത ഇതിഹാസം ടീന ടർണർ അന്തരിച്ചു. 83 വയസായിരുന്നു. ‘ക്യൂൻ ഓഫ് റോക്ക് ആൻഡ് റോൾ’ എന്നറിയപ്പെടുന്ന ടീന കാൻസർ, സ്ട്രോക്ക് തുടങ്ങി വാർദ്ധക്യ സഹജമായ വിവിധ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.സ്വിറ്റ്‌സർലൻഡിലെ കുസ്‌നാച്ചിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.1994 മുതൽ അമേരിക്കൻ വംശജയായ ടീന ടർണർ ഭർത്താവും ജർമ്മൻ നടനും സംഗീത നിർമാതാവുമായ എർവിൻ ബാച്ചിനൊപ്പം സ്വിറ്റ്സർലൻഡിലായിരുന്നു താമസം. 2013-ൽ സ്വിസ് പൗരത്വം നേടി. അടുത്ത കാലത്ത് കുടലിൽ കാൻസർ പിടിപ്പെട്ട ടീന ടർണർ നീർഘനാളായി ചികിത്സയിലായിരുന്നു.
നാല് പതിറ്റാണ്ടുകളായി ബിൽബോർഡ് ടോപ്പ് 40 ഹിറ്റുകൾ ടീന ടർണർ നേടി. ഗ്രാമി പുരസ്‌കാരം, കെന്നഡി സെന്റർ ബഹുമതി, റോക്ക് എൻ റോൾ ഹാൾ ഓഫ് ഫെയിമിൽ പ്രവേശനം എന്നിവയും താരം നേടിയിട്ടുണ്ട്.
2008 ൽ സംഗീത ലോകത്തു നിന്നും വിരമിച്ചു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013 ലായിരുന്നു ജർമ്മൻ നടനും സംഗീത നിർമാതാവുമായ എർവിൻ ബാച്ചിനുമായുള്ള വിവാഹം. 2018 ൽ ലണ്ടൻ മ്യൂസിക്കലിന്റെ പ്രീമിയറിലാണ് ടീന ടർണർ അവസാനമായി പങ്കെടുത്തത്.