തിരുവനന്തപുരം: കടലിൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഓയിൽ പടർന്നു എന്നാണ് വിവരം.കറുത്ത നിറത്തിൽ ഫർണസ് ഓയിൽ രണ്ട് കിലോമീറ്റർ ദൂരം കടലിൽ പടർന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു. സ്ഥലത്തെത്തിയ എംഎൽഎ വി.എസ് ശിവകുമാറിനോടും മറ്റ് ജനപ്രതിനിധികളോടും ടൈറ്റാനിയം അധികൃതരോടും മത്സ്യ തൊഴിലാളികൾ കടുത്ത പ്രതിഷേധവും ആശങ്കയും അറിയിച്ചു.സ്ഥലത്ത് മീനുകൾ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നും തങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും തൊഴിലാളികൾ പറഞ്ഞു.
തിരുവനന്തപുരം നഗരത്തോട് ചേർന്ന ശംഖുമുഖം, വേളി തീരങ്ങളിലും കടലിലും സന്ദർശകരെ ഉൾപ്പടെ പൊതുജനങ്ങളെ നിരോധിച്ചതായി കളക്‌ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. പൈപ്പ് ലൈനിലെ ചോർച്ച ഉടൻ കണ്ടെത്തി അടച്ചതായും നിലവിൽ ഓയിൽ ചോരുന്നില്ലെന്നും ടൈറ്റാനിയം അധികൃതർ പറഞ്ഞു. എത്രയും വേഗം കടലിൽ കലർന്ന ഫർണസ് ഓയിൽ നീക്കം ചെയ്യാനുളള ശ്രമം നടക്കുകയാണ്.എന്നാൽ ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല .