ടോക്യോ: ജപ്പാനിൽ വൻ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ രണ്ട് പേർ മരണപ്പെട്ടു. വൈദ്യുതി ടവറുകൾ തകർന്നു വീണതിനെ തുടർന്ന് പതിനായിരത്തോളം വീടുകളും നിരവധി വ്യവസായ സ്ഥാപനങ്ങൾ ഇരുട്ടിലാകുകയും ചെയ്തു.
വ്യാഴാഴ്ച ആരംഭിച്ച പേമാരി, മഴമാപിനിയിൽ 417 മില്ലി മീറ്റർ രേഖപ്പെടുത്തിയതായി ജപ്പാൻ മെട്രോളജിക്കൽ ഏജൻസി റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 65 കിലോമീറ്ററിനും 90 കിലോമീറ്ററിനും ഇടയിൽ വേഗതയിൽ കാറ്റ് വീശിയടിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മഴ വൻ നാശം വിതച്ച ഷിസുവോക്ക നഗരത്തിൽ വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പവർ ഗ്രിഡ് കമ്പനി അറിയിച്ചു. ബുള്ളറ്റ് ട്രെയിൻ സേവനങ്ങളെ പ്രകൃതി ക്ഷോഭവും വൈദ്യുതി തടസ്സവും കാര്യമായി ബാധിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.