Thursday, April 25, 2024
spot_img

കേന്ദ്രം അനുവദിച്ച ബസുകൾ എടുക്കാതിരുന്നതല്ലന്ന് ഗതാഗതമന്ത്രി; വെല്ലുവിളി ഫെയിം-2 നിർദേശങ്ങൾ

ഫെയിം ഇന്ത്യ ഫെയ്‌സ്-2 പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിക്ക് കേന്ദ്ര സര്‍ക്കാര്‍ 250 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചു. എന്നാല്‍, ഈ ബസുകള്‍ കെ.എസ്.ആര്‍.ആര്‍.ടി. ഏറ്റെടുക്കാതിരുന്നതിലുള്ള വിശദീകരണവുമായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്തെത്തി. ഉയര്‍ന്ന നിരക്ക് മൂലമാണ് ഈ ബസുകള്‍ ഏറ്റെടുക്കാത്തതെന്നാണ് മന്ത്രി അറിയിച്ചത്.

ഫെയിം-2 സ്‌കീം സംസ്ഥാനങ്ങള്‍ക്ക് ബസുകള്‍ അനുവദിച്ച് നല്‍കുന്ന പദ്ധതിയല്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ജി.സി.സി. കോണ്‍ട്രാക്ട് അഥവാ വെറ്റ് ലീസ് വ്യവസ്ഥയില്‍ ഇലക്ട്രിക് ബസുകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് (ഡി.എച്ച്.ഐ) സഹായം നല്‍കുന്ന പദ്ധതിയാണ് ഫെയിം-2. ബസുകള്‍ ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെങ്കില്‍ 12 വര്‍ഷത്തേക്ക് 9.1 ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ 55 ലക്ഷം രൂപ വരെ ഒരു ബസിന് സബ്‌സിഡി ലഭിക്കും എന്നതാണ് പദ്ധതിയുടെ വ്യവസ്ഥ.

ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 100 ബസുകള്‍ വീതവും, കോഴിക്കോട് 50 ഇലക്ട്രിക് ബസുകളും ഉള്‍പ്പെടെ 250 ബസുകളാണ് വെറ്റ് ലീസ് വ്യവസ്ഥയില്‍ ടെണ്ടര്‍ വിളിച്ച് എടുക്കുവാന്‍ 2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചെങ്കിലും വെറ്റ് ലീസ് വ്യവസ്തയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ കിലോമീറ്ററിന് വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് 75.90 രൂപയായിരുന്നു.

എന്നാല്‍, സിറ്റി സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുമ്പോള്‍ കിലോമീറ്ററിന് 38 രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചത്. ഇത് അനുസരിച്ച് ദര്‍ഘാസില്‍ നല്‍കിയിട്ടുള്ള നിരക്കില്‍ സര്‍വീസ് നടത്തുകയാണെങ്കില്‍ ഒരു കിലോമീറ്ററിന് 37.90 രൂപ നഷ്ടത്തില്‍ ബസ് ഓടിക്കേണ്ടി വരും. ഇത്തരത്തില്‍ ഭീമമായ നഷ്ടം ഉണ്ടാകുന്നത് കണക്കിലെടുത്ത് 2019-ല്‍ ഇറക്കിയ ദര്‍ഘാസ് 2020-ല്‍ സര്‍ക്കാര്‍ തന്നെ റദ്ദാക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു.

ഇക്കാര്യങ്ങള്‍ അറിയിക്കുന്നതിനായി കേന്ദ്രമന്ത്രിയെ താന്‍ നേരിട്ട് കാണുകയും ഫെയിം-2 പദ്ധതി മാര്‍ഗനിര്‍ദേശങ്ങളിലെ പ്രതികൂല സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. പദ്ധതി അംഗീകരിച്ച് പോയതിനാലും മറ്റ് സംസ്ഥാനങ്ങള്‍ ഇതില്‍ താത്പര്യം അറിയിച്ചതിനാലും അടുത്ത സ്‌കീമില്‍ മാറ്റം വരുത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് ബസ് അനുവദിച്ചിട്ട് എടുക്കാതിരുന്നതല്ലെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

Related Articles

Latest Articles